മഴക്കവിതകള്‍

മഴയായിര‌ുന്നെങ്കില്‍..

മഴ എന്താ​​ണെന്ന് എനിക്കറിയില്ല

എന്നില‍ുള്ള മഴയറിവ് പരിമിതം

അതാണല്ലോ ഞാന്‍ അറിയാതെ പോയത്

ഇപ്പോള്‍ ഞാനറിയ‌ുന്ന‌ു 

മഴ മഴ ഒര‌ു ഹരം തന്നെ

എന്നില്‍ ക‌ുറവ‌ുകള്‍ മാത്രം

അതാണല്ലോ ഞാന്‍ ആദ്യം അറിയേണ്ടത്

മറ്റ‌ുള്ളവരോട് പറയ‌ുമ്പോള്‍ അറിവായ് പെയ്ത മഴ

ഞാന‌ും ഒര‌ു മഴയായിര‌ുന്നെങ്കില്‍..                    

  - ജസീറ സി എം



മഴ ..............(കുട്ടി കവിത )
----------------
ആകാശത്തമ്പിളി മാമനെ കണ്ടില്ല
കൂരിരുൾ മുറ്റിയ മുകിലു മാത്രം
പെട്ടൊന്നൊരച്ചയും മിന്നലും കണ്ടു
ഞാനുമ്മയെ കെട്ടിപ്പിടിച്ചു നിന്നു

തെങ്ങും കവുങ്ങും നൃത്തമാടി
തെങ്ങോലെ പട്ടോ ന്നടിച്ചു വീണു
തുള്ളിക്കൊരു കുടം വെള്ളവുമായി
മുറ്റം നിറയെ മഴയുമെത്തി
മുറ്റം നിറഞ്ഞു കവിഞ്ഞൊഴുകി
തോടും വയലും നിറഞ്ഞൊഴുകി

മഴനാരു മെല്ലെയടങ്ങിയപ്പോൾ
ചേച്ചിയെ കൂട്ടി പുറത്തിറങ്ങി
ഇറവെള്ളമൊക്കെ തടഞ്ഞു വെച്ച്
കടലാസ് തോണി യൊഴുക്കി വിട്ടു
കുഞ്ഞുടുപ്പൊക്കെ നനഞ്ഞു കണ്ടു
ഉമ്മ വടിയുമായോങ്ങി നിന്നു

തവളകൾ പേക്രോം കരഞ്ഞ നേരം
പാറ്റകളല്ലാം പറന്നു വന്നു
തീയും വെളിച്ചവും തൊട്ട് മുത്തി
ചിറകു കൊഴിച്ചവർ യാത്രയായി

     അഷ്‌റഫ്‌ എസ്സം വരിക്കോളി

മഴവന്നപ്പോൾ

മഴ മഴ മഴ വന്നപ്പോൾ
ചറ പറ ചറ പറ പെയ്തപ്പോൾ
കാറ്റും മഴയും വന്നപ്പോൾ
ഇടിയും മഴയും വന്നപ്പോൾ
മുറ്റം മുഴുവൻ നിറയുമ്പോൾ
തോണിയിറക്കി രസിക്കാനായി
ഉണ്ണീക്കുട്ടനു കൊതിയായി
കൊതിയും രസവും തീർന്നപ്പോൾ
തീ ചൂടുള്ളൊരു പനിയായി

         നവീൻദാസ്.സി


പുത്തന്‍ മഴ


മാനം കറുക്കുന്ന നേരമന്ന്
ചെല്ലക്കാറ്റാവഴി പോകും നേരം
കുഞ്ഞിമഴത്തുള്ളി വീണിടുന്നു.
കുഞ്ഞി മീനുകള്‍ ആലോലം പാടി
അങ്ങോട്ടും ഇങ്ങോട്ടും തുള്ളിടുന്നു.
തവളകളാമോദം ചാടിടുന്നു.
കുഞ്ഞിചെടികളതാടിടുന്നു.
കുയിലുകള്‍ സ്വരമഴ തൂകിടുന്നു.
വാനിലോവര്‍ണം വിരിഞ്ഞിടുന്നു.
മാനസം മയിലായിയാടിടുന്നു.
                          
                 മുഹമ്മദ് ഫര്‍ഷിന്
 കടപ്പാട് : http://kkvgups.blogspot.in



രണ്ടു മഴകള്‍

ഒന്ന്.

പച്ചച്ച കാടിന്റെയുത്സവം,
ഇലപ്പരപ്പോരോന്നും
മഴ കൊട്ടുന്ന തബലകള്‍.
നേരിയ ചില്ലയാല്‍ മരം വലിച്ചു
കെട്ടിയ തന്ത്രിയില്‍ മഴ, വിരല്‍.
മഴ നനച്ച ചേല ചേര്‍ത്ത് പിടിച്ചു
ഉടലാകെ ഉലഞ്ഞൊരു പുഴ.
പച്ചയും പൂക്കളും ഓരോന്നായി
തിരിച്ചെടുക്കുമ്പോള്‍ ദൈവത്തിന്റെ
കണ്ണ് വെട്ടിച്ചൊരു നാട് അതിന്റെ
മഴയില്‍ കാലം മറന്നു പെയ്യുന്നു.

രണ്ട്.

തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ.
അറവുശാലയിലെ ചോരയും
നഗരവും വീണു പുഴുക്കുന്ന
ഓടകളിലേയ്ക്ക് തകര്‍ന്നു വീഴുന്നു
അതിന്റെ പളുങ്ക് കൊട്ടാരം

സെറീന 

 

മഴയിലമര്‍ന്ന ലോകം 

പി മധുസൂദനന്‍

   


മഴ നനഞ്ഞ വീടുകള്‍

മഴ നനഞ്ഞ പാടം
മഴ നനഞ്ഞ റോഡിലൂടെ
മഴ നനഞ്ഞ വണ്ടി.
 തണുതണുത്ത കാറ്റ്
മങ്ങിടും വെളിച്ചം.
 അകലെയുള്ള മാമര-
ത്തലപ്പുകള്‍ക്കുമപ്പുറ-
ത്തിരുണ്ട ചക്രവാളം.
 ഏതു ലോകമാണിത്? 
ഏതു തീരമാണിത്?
ഒരു വിദൂരഭൂതകാല-
മുയിരുവച്ച പോലെ!

മഴ

 റഫീഖ് പൂനത്ത്


കുഞ്ഞിളം കാറ്റുവീശി, മഴ-
മേഘത്തിന്‍ ഹൃത്തുണര്‍ന്നു...
പൂമഴ നൂലുനെയ്തു, മണ്ണില്‍
വിത്തിന്‍ മനം കുളിര്‍ത്തു
പൂമിഴി നീട്ടി മെല്ലേ, വിത്ത്
മണ്ണില്‍ നിന്നെത്തി നോക്കീ
മാനത്തെ വില്ലുകണ്ട്, ഏറെ
മോദത്തില്‍ നൃത്ത മാടീ...

  

മഴ വരുന്നു

     നാണു ആയഞ്ചേരി 
 
 കറുത്ത കണ്ണാല്‍ തുറിച്ചു നോക്കീ
കരിമുകിലിന്‍ പല കോലങ്ങള്‍
തിമിര്‍ത്തു പെയ്തുതുടങ്ങീ, മണ്ണില്‍
കിളിര്‍ത്തു പൊങ്ങീ മുകുളങ്ങള്‍
പടര്‍ന്നു പുല്ലായ്, പൂമരമായി
വിളഞ്ഞു പൊന്നിന്‍ പാടങ്ങള്‍!
പഴുത്തുപാകം വന്നൂ കായ്ക-
ളിടയ്ക്കു കാറ്റിന്‍ താളങ്ങള്‍
തെളിഞ്ഞു കാലം; വേനല്‍ കത്തി-
ക്കരിഞ്ഞു പോയീ ദിവസങ്ങള്‍
പുതച്ചുറങ്ങീ വിത്തുകള്‍, വീണ്ടും
വിളിച്ചുണര്‍ത്താന്‍ മഴ വന്നൂ...
  

മഴയെനിക്കും ചങ്ങാതി
      പി. മധുസൂദനന്‍ 
 
മഴയെന്‍ വള്ളിക്കുടിലിനു ചുറ്റും
ചീറിയടിക്കുന്നു
മുകളില്‍ 'പടപടെ'യെന്നതു നീളെ-
പ്പടഹമടിക്കുന്നു
'ശരശര'യെന്നതു നാലു വശത്തും
കോരിച്ചൊരിയുന്നു.
കുസൃതിക്കൈയുകള്‍ നീട്ടിയിടയ്ക്കിടെ-
യിക്കിളി കൂട്ടുന്നു
തുള്ളികള്‍ വള്ളിയിലൂടെ നിരങ്ങി-
ത്തൂങ്ങിയിറങ്ങുന്നു.
ഇലകളില്‍ വീണുതുളുമ്പിത്തറയില്‍
കലപില കൂട്ടുന്നു.
ചാലുകളായതു കളകള നിനദ-
മുയര്‍ത്തിപ്പായുന്നു.
ഭംഗിയെഴുന്നൊരു മങ്ങിയ വെട്ടം
ഭൂമിയില്‍ നിറയുന്നു.
മഴയും മഴയുടെ സ്വരഭേദങ്ങളു-
മിങ്ങനെ നിറയുമ്പോള്‍,
മഴയെത്തൊട്ടറിയുന്നൂ ഞാന്‍; മഴ-
യെന്നെയുമറിയുന്നു!
തമ്മിലടുത്തു വസിപ്പൂ ഞങ്ങള്‍
തോഴരുമാകുന്നു
 

മഴമുത്ത്

ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്

മഴമേഘമിന്നൊരു തുള്ളിതന്നൂ 
മഴപെയ്തു മണ്ണിന്‍ മനം കുളിര്‍ത്തു
മഴ കണ്ടു മയിലുകള്‍ പീലി നീര്‍ത്തീ
അതുകണ്ടു മാനം പുഞ്ചിരിച്ചൂ.
മയിലിന്റെ പീലിത്തുടിപ്പുകണ്ട്
മഴവില്ലു മാനത്തു കണ്‍തുറന്നൂ.



മരവും മഴയും

   പി.. ശങ്കരനാരായണന്‍

ഒരുമരമൊരുവര-
മൊരുമയുടേ മര-
മതിലിലയായിര-
മിളകും മര്‍മ്മര-
മതിനനുസൃതമായ്
ആടും പൂങ്കുല
കാണും നമ്മുടെ
ഹൃദയേ തേന്മഴ!
മഴ മഴ മഴ മഴ
മാനം നിറയേ
മുകില്‍ നിര നിരയായ്
വരവായ് ഭൂവിനു
കുളിരലയായീ
കളരവമായീ
മഴ മഴ മഴ മഴ
അമൃതമഴ.






No comments:

Post a Comment